Friday, March 24, 2017

അച്ഛന്റെ ആദ്യസിനിമയിലെ നായകനെ നായകനാക്കി ധനുഷിന്റെ ആദ്യസിനിമ

ഒട്ടേറെ പ്രത്യേകതകളുമായാണ് പുതിയ തമിഴ് സിനിമയായ പവർ പാണ്ടി തയ്യാറാകുന്നത്. നടൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം ധനുഷ് സംവിധായകന്റെ കുപ്പായം അണിയുന്നു എന്നത് തന്നെയാണ് പ്രധാന പ്രത്യേകത.

സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വളരെ നാളത്തെ സ്വപ്നമാണ്എന്ന് ധനുഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാകുകയാണ്.
രാജ്കിരൺ നായകനായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ധനുഷിന്റെ പിതാവ് കസ്തൂരിരാജ ആദ്യമായി സംവിധാനം ചെയ്തഎൻ രാസാവിൻ മനസ്സിലേഎന്ന്ചിത്രത്തിലെ നായകൻ രാജ്കിരൺ ആയിരുന്നു. രാജ്കിരൺ നായകവേഷം ചെയ്യുന്ന ആദ്യത്തെ ചിത്രവും അതായിരുന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്.

അങ്ങിനെ രണ്ട് തലമുറകളിലെ സംവിധായകരുടെ ആദ്യചിത്രങ്ങളിൽ നായകനാകുക എന്ന അപൂർവ്വമായ അവസരം ആണ് രാജ്കിരണിനെ തേടിയെത്തിയിരിക്കുന്നത്.

അതിനെപ്പറ്റി രാജ്കിരണിന് പറയാനുള്ളത്:

സംവിധായകൻ കസ്തൂരിരാജ 27 വർഷങ്ങൾക്ക് മുമ്പ്എൻ രാസാവിൽ മനസ്സിലേഎന്ന സിനിമ വഴി എന്നെ നായകനാക്കി പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ, എന്റെമരുമകൻ ധനുഷ്എന്നെ വീണ്ടും നായകനാക്കി പരിചയപ്പെടുത്തുന്നു. ഇങ്ങനെയൊരു അനുഭവം ആർക്കും ലഭിക്കില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, ഹോളിവുഡ് എന്നിങ്ങനെ പല രംഗങ്ങളിലും വിജയിച്ച ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ രജനീ സാറിനെ വിളിച്ചാൽപ്പോലും വരുമായിരുന്നു. എന്നാൽഞാൻ രാജ്കിരണിനെ ഹീറോയാക്കിയേ സിനിമയെടുക്കൂഎന്ന തീരുമാനത്തിൽ ധനുഷിന്റെ ആത്മവിശ്വാസം കാണാം.”

സിനിമയെപ്പറ്റി ധനുഷ് പറയുന്നത്:

ലോകത്തിൽ നല്ലതും ഉണ്ട് ചീത്തയും ഉണ്ട്. ഓരോ മനുഷ്യന്റെയുള്ളിലും സ്നേഹമുണ്ട്, വെറുപ്പുമുണ്ട്. ഏത് തെരഞ്ഞെടുക്കണം, ഏത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ കൈയിലാണുള്ളത്. ചുറ്റുമുള്ളവരുടെ സ്നേഹം, സമാധാനം എന്നിങ്ങനെ പോസിറ്റീവ് ആയ വിഷയങ്ങൾ മാത്രം സ്വീകരിച്ചാൽ സമാധാമായിരിക്കാം എന്നതാണ് പവർ പാണ്ടി. ഈ സിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് രാജ്കിരൺ സർ. അദ്ദേഹത്തിന്റെ ചിരിയും പിന്തുണയും സ്നേഹവുമാണ് ഈ സിനിമയെ പൂർത്തിയാക്കുന്നത്. ഈ സിനിമയെ പോസിറ്റീവ് ആക്കുന്നത് മുഴുവനായും രാജ്കിരൺ സർ ആണ്.”

നായകനായി അഭിനയിച്ച ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയിരുന്നു രാജ്കിരൺ. തുടർന്ന് ഇരുപത്തിയഞ്ചിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. അഞ്ച് സിനിമകൾ നിർമ്മിക്കുകയും ചെയ്തു.
പവർ പാണ്ടിയിൽ രാജ്കിരണിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് സംവിധായകൻ ധനുഷ് തന്നെയാണ്. ഏതാണ്ട് മുപ്പത് മിനിറ്റുകൾ നീളുന്ന കഥാപാത്രമാണ് ധനുഷ് ചെയ്യുന്നതെന്നറിയുന്നു.

ധനുഷിന്റെ ആദ്യസിനിമയായ തുള്ളുവതോ ഇളമൈ സംവിധാനം ചെയ്തത് അച്ഛൻ കസ്തൂരിരാജ തന്നെയായിരുന്നു. അച്ഛൻ ആദ്യം സംവിധാനം ചെയ്ത സിനിമയിലെ നായകനെത്തന്നെ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകനാക്കിയത് ഗുരുദക്ഷിണയായി കണക്കാക്കാമോ!

രേവതി സിനിമയിൽ കഥാപാത്രം ചെയ്യുന്നതും ധനുഷ് സിനിമയുടെ ബലം ആയി കണക്കാക്കുന്നു. സംവിധായക കൂടിയായ രേവതിയോട് ഇന്നത് ചെയ്യണമെന്ന് പറയേണ്ട ആവശ്യമില്ലായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു.
ഏപ്രിൽ 14 നാണ് പവർ പാണ്ടി തിയേറ്ററുകളിൽ എത്തുക.

പവർ പാണ്ടി ട്രെയിലർ



Wednesday, March 15, 2017

മെഹെർഷല അലി: വംശീയതയും ഇരകളും ഓസ്കാറും

ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ വച്ച് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം വിലക്കിയ ട്രം പിന്റെ തീരുമാനത്തിനോടുള്ള പ്രതിഷേധം ഇരമ്പിയത് ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ കത്തിലൂടെയായിരുന്നു. എന്നാൽ അതേ ഓസ്കാർ ചടങ്ങിൽ മറ്റൊരാൾ ചരിത്രം സൃഷ്ടിക്കുന്നുണ്ടായിരുന്നു. മികച്ച സഹനടനുള്ള പുരസ്കാരം വാങ്ങിയ മെഹെർഷല അലി ആണത്. അഭിനയത്തിനുള്ള ഓസ്കാർ വാങ്ങുന്ന ആദ്യത്തെ മുസ്ലീം നടൻ ആണ് അലി. മൂൺലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അലി പുരസ്കാരം നേടിയത്.


1974 ഇൽ കാലിഫോർണിയയിൽ ജനിച്ച അലി വളർന്നത് കൃസ്ത്യൻ വിശ്വാസരീതിയിലായിരുന്നു. പിന്നീട് മുസ്ലീം മതത്തിലേയ്ക്ക് മാറിയ അലി അഹമ്മദിയ മുസ്ലീം സമൂഹത്തിൽ ചേർന്നു. നെറ്റ്ഫ്ലിക്സ് സീരീസ് ആയ ഹൗസ് ഓഫ് കാർഡ്സിലൂടെയാണ് അലി ശ്രദ്ധിക്കപ്പെടുന്നത്. ലൂക്ക് കേജ്, ദ ഹംഗർ ഗെയിംസ് എന്നീ സീരീസുകളിലും അദ്ദേഹം അഭിനയിച്ചു. അതിനു ശേഷമാണ് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഡേവിഡ് ഫിഞ്ചറിന്റെ ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിൻ ബട്ടൻ പോലുള്ള ചിത്രങ്ങളിലും അഭിനയിച്ചു. ടെലിവിഷൻ സീരീസുകളിലും സിനിമകളിലുമായി അലി തന്റെ സാന്നിദ്ധ്യം എല്ലായിപ്പോഴും ഉറപ്പിച്ചു.
അടുത്തിടെ ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എഫ് ബി ഐ നിരീക്ഷണത്തിൽ ആയിരുന്നെന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമായിരുന്നു അത്.

ഒരു കറുത്ത വർഗ്ഗക്കാരനായി ഏതാനും പതിറ്റാണ്ടുകൾ അമേരിക്കയിൽ ജീവിച്ച ശേഷം ഇസ്ലാം മതത്തിലേയ്ക്ക് മാറുമ്പോൾ, ഒരു മുസ്ലീം എന്ന നിലയ്ക്കുള്ള വിവേചനം വലിയ ആഘാതമൊന്നും ഉണ്ടാക്കില്ലെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നെ പിടിച്ചു നിർത്തി തോക്ക് എവിടെയെന്ന് ചോദിച്ചിട്ടുണ്ട്, ഞാനൊരു ദല്ലാൾ ആണോയെന്ന് ചോദിച്ചിട്ടുണ്ട്, എന്റെ കാർ എടുത്തുകൊണ്ട് പോയിട്ടുണ്ട്. തങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ വിവേചനം ആണെന്ന് മുസ്ലീംങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ, ഇതൊന്നും ഞങ്ങൾക്ക് പുതിയതല്ല,” അലി പറഞ്ഞു. ന്യൂ യോർക്കിലെ മോശം അനുഭവങ്ങൾ കാരണം അലിയുടെ ഭാര്യ ഹിജാബ് ഉപേക്ഷിച്ച കാര്യവും അലി ഓർത്തു.

ഒട്ടേറേ മുസ്ലീങ്ങൾ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്. പാകിസ്താനിലെ ഡോക്യുമെന്ററി സംവിധായകൻ ആയ ഷർമീൻ ഒബൈദ്-ചിനോയ്, ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി എന്നിവരെപ്പോലെ. പക്ഷേ, അഭിനയത്തിനുള്ള ഓസ്കാർ ആദ്യമായി വാങ്ങുന്ന മുസ്ലീം അലി തന്നെ.

അലിയുടെ ഈ വിജയം മുസ്ലീം എന്ന നിലയ്ക്ക് മാത്രമല്ല, വംശീയവിവേചനം അനുഭവിക്കുന്ന അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ എന്ന നിലയ്ക്കും പറയപ്പെടേണ്ടതാണ്. യാത്രാവിലക്കുകളും വെടിവച്ചു കൊല്ലലും നയമാക്കി എടുക്കുന്ന ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും.


 27/02/2017